കോട്ടയം: നാല്‍പ്പത്തിയാറു വര്‍ഷം മുന്‍പ് പാലക്കാട് ജില്ലയിലെ അഗളി ഗ്രാമപഞ്ചായത്തില്‍ മെംബറായ ഫാ. മൈക്കിള്‍ നെടുംതുരുത്തിപുത്തന്പുരയ്ക്കലിന് പറയാന്‍ ഒട്ടേറെയുണ്ട് സ്മരണകള്‍. 1977ല്‍ അഗളി കള്ളമല സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ വികാരിയായിരിക്കേ 35-ാം വയസിലാണ് മൈക്കിളച്ചന് ഏഴാം വാര്‍ഡിലെ ജനപ്രതിനിധിയായി വിജയിച്ചത്.
അതിനു നിമിത്തമായത് അച്ചന് പ്രദേശത്തിനും കുടിയേറ്റ ജനതയ്ക്കും സമ്മാനിച്ച സമര്‍പ്പിതവും ധീരവുമായ നിലപാടുകളും സേവനങ്ങളുമാണ്. അഗളിയിലെ അതിസമ്പന്നനായിരുന്ന ജന്മിയില്‍നിന്ന് കുടിയേറ്റക്കാര്‍ വിലകൊടുത്തു വാങ്ങിയ ഭൂമിക്ക് പട്ടയമുണ്ടായിരുന്നില്ല. 1500ലേറെ കുടുംബങ്ങള്‍ക്ക് പട്ടയം നിഷേധിച്ചവരുടെ നിലപാടുകള്‍ക്കെതിരേ മൈക്കിളച്ചന് നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിനുള്ള ജനകീയ ആദരം കൂടിയായിരുന്നു മെംബര്‍ സ്ഥാനം.
കുടിയേറ്റക്കാര്‍ക്ക് ജന്മി വിറ്റത് മിച്ചഭൂമിയായിരുന്നുവെന്ന് ജനങ്ങള്‍ വൈകിയാണ് അറിയുന്നത്. പട്ടയത്തിനായി അച്ചന് ജനങ്ങളെ സംഘടിപ്പിച്ചു നീങ്ങിയതോടെ ജന്മി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അപേക്ഷകള്‍ മരവിപ്പിച്ചു. ജന്മിയുടെ ഉന്നത ഇടപെടലില്‍ അഗളിയില്‍ പട്ടയം കൊടുക്കേണ്ടതില്ലെന്ന് അന്നത്തെ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അച്ചന് പലതവണ പാലക്കാട് കളക്ടറുടെ മുന്നില്‍ ചെന്ന് നീതിയുടെ പക്ഷം പറഞ്ഞു. അക്കാലത്ത് സ്വകാര്യവ്യക്തിക്ക് അഗളിയില്‍ 20 ഏക്കര്‍ പട്ടയമില്ലാത്ത ഭൂമിയിലെ മരം മുറിക്കാന്‍ അനുവാദം കൊടുക്കാമെങ്കില്‍ വിലയ്ക്ക് വാങ്ങിയ കിടപ്പാടവും കൃഷിയിടവും ഉടമയുടെ പേരിലാക്കി കൊടുക്കാന്‍ എന്താണ് നിയമതടസം എന്നതായിരുന്നു കളക്ടറോടുള്ള ചോദ്യം.
കളക്ടറേറ്റ് കയറിയിറങ്ങിയും ലാന്‍ഡ് ട്രൈബ്യൂണല്‍ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഉറച്ച നിലപാടുകളെടുത്തും അച്ചന് വീറോടെ പോരാട്ടം തുടര്‍ന്നു. അച്ചനു പിന്നില്‍ ആയിരക്കണക്കിന് ഗ്രാമീണര്‍ പ്രക്ഷോഭത്തിന് അണിനിരന്നതോടെ ഉദ്യോഗസ്ഥരും ജന്മിയും തോറ്റു. ക്രമസമാധാനത്തെ ബാധിക്കുന്ന പ്രശ്നത്തിലേക്ക് കാര്യങ്ങള്‍ മാറിയതോടെ കളക്ടറുടെ പ്രത്യേക ഉത്തരവില്‍ ഒരു രാത്രി മുഴുവന്‍ ഓഫീസിലിരുന്ന് പട്ടയം കൊടുക്കാനുള്ള ഫയലുകള്‍ ജീവനക്കാര്‍ എഴുതിത്തീര്‍ത്തു. അങ്ങനെ മലയോരജനത സ്വന്തം മണ്ണിന്റെ അവകാശം പേരില്‍ ചേര്‍ത്ത് കരം അടച്ചു.
അക്കാലത്താണ് 1979ല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. വികാരിയച്ചന് സ്ഥാനാര്‍ഥിയാകണമെന്ന് പ്രദേശവാസികള്‍ ജാതിമതഭേദമെന്യേ നിലപാട് വച്ചു. കോട്ടയം രൂപതാധ്യക്ഷനായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശേരി പിതാവ് അനുവദിച്ചാല്‍ അതിന് തയാറാണെന്ന് അച്ചന് പറഞ്ഞു. അഗളിയില്നിന്നുള്ള പ്രതിനിധികള്‍ കോട്ടയത്തെത്തി കുന്നശേരി പിതാവിനെ കണ്ട് താത്പര്യം അറിയിച്ചപ്പോള്‍ പിതാവ് ഒന്നുരണ്ടു നിര്‍ദേശങ്ങള്‍ വച്ചു. ഒരു പാര്‍ട്ടിയുടെയും ലേബലില്‍ മത്സരിക്കരുത്, മറ്റാരും മത്സരത്തിനുണ്ടാവരുത്. ഒരു പാര്‍ട്ടിയും മത്സരിക്കില്ലെന്ന കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റുകാരുടെയും മുസ്ലിം ലീഗിന്റെയും ഉറപ്പില്‍ അച്ചന് നോമിനേഷന് കൊടുത്തെങ്കിലും അവസാന നിമിഷം ഇതില്‍ ഒരു പാര്‍ട്ടി സ്ഥാനാര്‍ഥിയെ രംഗത്തിറക്കി. ആ സ്ഥാനാര്‍ഥി അവസാന നിമിഷം പത്രിക പിന്‍വലിക്കുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ.
നോമിനേഷന് പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞിരുന്നതിനാല്‍ അച്ചന് മത്സരരംഗത്തുനിന്നു പിന്മാറാന് സാധിച്ചില്ല. അച്ചനില്‍ വിശ്വാസം അര്‍പ്പിച്ച ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയം സമ്മാനിച്ചു. 700 വോട്ടുകള്‍ പോള്‍ ചെയതതില്‍ 432 വോട്ടുകളോടെ പൂവ് ചിഹ്നത്തില്‍ ഫാ. മൈക്കിള്‍ നെടുംതുരുത്തിപുത്തന്പുരയ്ക്കല് അഗളി പഞ്ചായത്ത് മെംബറായി.
11 വാര്‍ഡുകളുണ്ടായിരുന്ന പഞ്ചായത്ത് ഭരണസമിതി പൊതുനിര്‍മാണ പദ്ധതികളുടെ ചുമതല അച്ചനെയാണ് ഏല്‍പ്പിച്ചിരുന്നത്. റോഡുകളും വീടുകളും വൈദ്യുതിയും ഉള്‍പ്പെടെ ഒട്ടേറെ വികസനം വാര്‍ഡില്‍ നടപ്പാക്കാന്‍ കഴിഞ്ഞതില്‍ അച്ചന് ഇപ്പോഴും ചാരിതാര്‍ഥ്യമുണ്ട്. നയാ പൈസ ഓണറേറിയം ഇല്ലാതിരുന്ന അക്കാലത്ത് ബൈക്കില്‍ സഞ്ചരിച്ചും മലകള്‍ നടന്നുകയറിയും വികാരിയച്ചന് പഞ്ചായത്ത് മെംബറുടെ സേവനവും നിര്‍വഹിച്ചു. നിരവധി ആദിവാസി ക്ഷേമ പദ്ധതികള്‍ ഫയലില്‍ മാത്രം എഴുതിയുണ്ടാക്കി വന്‍തുക തട്ടിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥരെയും കരാറുകാരെയും അച്ചന് ചോദ്യം ചെയ്തു.
രണ്ടു കനാലുകളുടെ നിര്‍മാണം നടത്താതെ സാമ്പത്തിക വര്‍ഷാവസാനം നാല്‍പ്പത്തിമൂവായിരം രൂപയുടെ വ്യാജരേഖയുണ്ടാക്കിയ കരാറുകാരനെയും കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും അച്ചന് സമൂഹത്തിന് മുന്നില്‍ കൊണ്ടുവരിക മാത്രമല്ല പണം അനുവദിച്ചാല്‍ കൂട്ടുനിന്നവരെ ഒന്നാകെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും നിലപാടെടുത്തു. ഇത്തരത്തില്‍ അട്ടപ്പാടിയിലെ അഴിമതി ധൂര്‍ത്ത് ഒരു പരിധി വരെ നിയന്ത്രിക്കാനായതില്‍ അച്ചന് സംതൃപ്തി. അക്കാലത്ത് നെയ്യാര്‍ഡാം പള്ളിയിലേക്ക് വികാരിയായി സ്ഥലംമാറ്റം ലഭിച്ചെങ്കിലും അഗളിയിലെ പഞ്ചായത്ത് മെംബറുടെ ചുമതലകളില്‍ അച്ചന് തെല്ലും വീഴ്ചവരുത്തിയില്ല. പിന്നീട് മലബാറിലെ വിവിധയിടങ്ങളില്‍ ഏറെക്കാലം സേവനമനുഷ്ഠിച്ചപ്പോള്‍ കുടിയേറ്റ ഗ്രാമങ്ങളില്‍ ഒട്ടേറെ വികസനപദ്ധതികള്‍ നടപ്പാക്കാന്‍ മൈക്കിളച്ചന് മുന്നിലുണ്ടായിരുന്നു.
ഇക്കാലത്തെ തദ്ദേശ ജനപ്രതിനിധികളില്‍ പലരും അഴിമതിക്കുള്ള അവസരമായി പദവിയെയും രാഷ്ട്രീയത്തെയും കാണുന്നതില്‍ അച്ചന് ആശങ്കയുണ്ട്. തദ്ദേശതെരഞ്ഞെടുപ്പില്‍ ഇത്രയേറെ രാഷ്ട്രീയ അതിപ്രസരം എന്തിനാണെന്ന് ഇദ്ദേഹം ചോദിക്കുന്നു. പ്രാപ്തിയും കഴിവും സത്യസന്ധതയുമുള്ളവരെ കക്ഷി മത്സരമില്ലാതെ തെരഞ്ഞെടുക്കണം.
തദ്ദേശ സ്ഥാപനങ്ങളിലെ ഒരു നിര ഉദ്യോഗസ്ഥരും കരാറുകാരും മെംബര്‍മാരും ആസൂത്രിതമായ അഴിമതി നടത്തുന്ന സാഹചര്യം നിലനില്ക്കുന്നു. അനാസ്ഥമൂലം നിരവധി ഫണ്ടുകള്‍ ലാപ്സാകുന്നു. നാടിന്റെ അടിസ്ഥാന വികസന സാധ്യതയും സാഹചര്യവും ഇല്ലാതാകുന്നതായി അച്ചന് പറയുന്നു. തെള്ളകം പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിക്കുകയാണ് ഫാ. മൈക്കിള്‍ നെടുംതുരുത്തിപുത്തന്പുരയ്ക്കല്.